ഗുരുഗ്രാം: റോഡ് അപകടത്തിന് പിന്നാലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ആക്രമിക്കുകയും 30,000 രൂപ കൈമാറാൻ നിർബന്ധിക്കുകയും ചെയ്ത അഞ്ചുപേർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം.
ഫെബ്രുവരി 21 ന് രാത്രിയിലാണ് സംഭവം. സെക്ടർ അഞ്ചിൽ നിന്ന് സെക്ടർ 60 ലേക്ക് പോവുകയായിരുന്ന ആർമി മുൻ കേണൽ അനിൽ യാദവിന്റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഫരീദാബാദ് റോഡിലെ വാതിക ചൗക്കിന് സമീപമായിരുന്നു അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ കാറിൽ നിന്നുമിറങ്ങി വന്ന അനിൽ യാദവിനെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിൽ യാത്ര ചെയ്ത അഞ്ച് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടി.
പ്രതികൾ ബിയർ കുപ്പികൾ ഉപയോഗിച്ച് അനിൽ യാദവിന്റെ കാറിന്റെ ഹെഡ്ലൈറ്റുകളും വിൻഡോ ഗ്ലാസുകളും തകർത്തു. തുടർന്ന് പ്രതികൾ അനിൽ യാദവിനെ ബലമായി അവരുടെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ, വാഹനം സ്റ്റാർട്ട് ആയില്ല. തുടർന്ന് നഷ്ടപരിഹാരമായി യുപിഐ വഴി 30,000 രൂപ അയക്കാൻ നിർബന്ധിക്കുകയും ചെയ്തു.
അനിൽ യാദവിന്റെ പരാതി പ്രകാരം ഗുരുഗ്രാമിലെ സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിൽ നിന്നാണ് പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത്.
രേവാരി ജില്ലയിലെ നിഗനിയവാസിൽ താമസിക്കുന്ന പങ്കജ് (23), രേവാരിയിലെ ബഗ്തല സ്വദേശി വികാസ് (21), രേവാരിയിലെ മസാനി സ്വദേശി നിഖിൽ (21), മഹേന്ദ്രഗഡ് ജില്ലയിലെ ഖേഡി തൽവാന സ്വദേശി സാഹിൽ (22), മഹേന്ദ്രഗഡിലെ ഖേഡി തൽവാനയിൽ നിന്നുള്ള അങ്കിത് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ പങ്കജ്, സാഹിൽ, അങ്കിത് എന്നിവർ റെവാരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വികാസ് ബിഎ രണ്ടാം വർഷ വിദ്യാർഥിയും നിഖിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയുമാണ്.